പ്രതിമകൾ സംസാരിച്ചു തുടങ്ങിയതാണ് എന്റെ സ്വപ്നം
പ്രതീക്ഷതൻ കുന്നിൻപുറത്തിരുന്നവ
കുറ്റങ്ങളേറ്റു പറയുന്നു
നിലച്ചുപോയ ഘടികാരസൂചികളെടുത്ത്
നെഞ്ചിലാഞ്ഞു കുത്തുന്നു
മിണ്ടാതെ മരവിച്ച ചുണ്ടുകൾക്കുമേൽ
വഴുത്ത തുപ്പലിറ്റുന്നു
മാനത്തുനോക്കിയിരുന്നപ്പോൾ
അയാൾ ആർക്കോ തുണയായി
മഴ പെയ്തപ്പോൾ അവൾ
കുഞ്ഞുങ്ങൾക്ക് അമ്മയായി
വെയിലേറ്റപ്പോൾ അവർ
നമുക്ക് ആരുമല്ലാതായി
മഞ്ഞുചുട്ടെടുത്ത് അവർ
ഭൂമിയെ പൊള്ളിക്കുന്നു
തീയെ നനച്ചെടുത്ത്
പുല്ലിനെ കുളിർപ്പിക്കുന്നു
തലമുറകൾതോറും തന്റെ ബീജം പതിപ്പിച്ച്
പ്രതിമകളുടെ പരമ്പര മണ്ണിൽതീർക്കുന്നു
No comments:
Post a Comment